Name:
Location: Muelheim an der Ruhr, Germany

Friday, April 18, 2008

ആയകാലസ്മരണകള്‍‌, ഭാഗം-3: പുരുഷാര്‍ത്ഥങ്ങള്‍



അടുത്തിടെയാണു C.I.D.‌ ഉണ്ണികൃഷ്ണന്‍ എന്ന സിനിമ വീണ്ടും കാണാന്‍ ഇടയായത്. അതില്‍ കുളക്കടവില്‍ വച്ചു ഇന്ദ്രന്‍സും ജയറാമും തമ്മിലുള്ള ഒരു സംഭാഷണരംഗം ഉണ്ടു. ഏതാണ്ടു ഇങ്ങനെ.

ജയറാം: വെറുതേ കാശു ചിലവാക്കി ഇത്രയും പഠിച്ചു. നീ ആണെടാ ഭാഗ്യവാന്‍, ഏഴാം ക്ലാസ്സിലേ പഠിത്തം നിര്‍ത്തിയില്ലേ.

ഇന്ദ്രന്‍സ്: ആരു പറഞ്ഞു നിര്‍ത്തിയെന്ന്. അവരു നിര്‍ത്തിച്ചതല്ലേ. ഒരു ക്ലാസ്സില്‍ മൂന്ന് പ്രാവിശ്യത്തില്‍ കൂടുതല്‍ പഠിക്കാന്‍ പറ്റില്ലെന്ന് പറഞ്ഞാല്‍ പിന്നെ എന്തോ ചെയ്യും.

ഇന്ദ്രന്‍സ്: പക്ഷേ പഠിത്തം നിര്‍ത്തിയിട്ടും എന്റെ സംശയങ്ങള്‍ തീര്‍ന്നിരുന്നില്ല.

അപ്പോഴാണു എന്റെ ജീവിതത്തിലെ ഒരു ഏടു തലയും പൊക്കി മുന്നില്‍ വന്നതു. ആയകാലസ്മരണകളില്‍‌ അതിനു ഒരു സ്ഥാനം ഉള്ളതിനാല്‍ അതിവിടെ പറയതിരിക്കാനും വയ്യ.

തോളില്‍‌ ഒരു പരിഷത്ത് സ്ഞ്ചിയുമാ‍യി, നിക്കറും ഉടുപ്പുമിട്ട് സ്കൂള്‍‌ പടി ചവിട്ടുന്ന പ്രായത്തിലേക്കു ഞാന്‍ മടങ്ങിച്ചെല്ലേണ്ടിവരും. ഇവിടെ ഏഴാം ക്ലാസ്സ് ഒരു പോരാട്ടക്കളവും, സാമൂഹ്യപാഠം ഒരു വിഷയവും ആയി ഭവിക്കുന്നു. മുഗളന്മാരുടെയും, മൌര്യന്മാരുടെയും പടയോട്ടക്കാലവും, അശോകന്റെ മനമ്മാറ്റവും ഒക്കെ പഠിക്കുന്നതിനിടയില്‍‌ എപ്പൊഴോ ആണു പ്രസ്തുത സംഭവം തല പൊക്കിയതു. സാമൂഹ്യപാഠത്തില്‍‌ അല്പം വാസന നേരത്തേ തോന്നിയതിനാലാവണം, പാഠങ്ങള്‍ നേരത്തേ വായിച്ചുനോക്കുക ഞാന്‍ ഒരു ശീലമാക്കിയിരുന്നു. നമ്മുടെ നാട്ടിലെ നിരത്തുകളില്‍‌ തട്ടി മുട്ടി ഓടുന്ന ഓട്ടോറിക്ഷ പോലെ, വരികളും വാക്കുകളും ഉണ്ടാക്കുന്ന കുണ്ടിലും കുഴികളിലും തട്ടി മുട്ടി അങ്ങിനെ പോകുംബോഴാണു പ്രസ്തുത ഭാഗത്തായി എന്റെ കണ്ണുടക്കിയതു.

“പുരുഷാര്‍ത്ഥങ്ങള്‍‌“. ആതു നാലെണ്ണമുണ്ടത്രെ. ധര്‍മ്മം, അര്‍ത്ഥം, കാമം, പിന്നെ മോക്ഷം. ഒറ്റ വാചകത്തില്‍‌ പറഞ്ഞു നിര്‍ത്തിയിരിക്കുന്നു. പ്രായത്തിന്റെ നിഷ്കളങ്കത എന്നല്ലാതെ എന്തു പറയാന്‍, ഇതു നാലും എന്താണെന്നു എനിക്കു മനസ്സിലായില്ല. ശ്രീകണ്ടേശ്വരം ഖാണ്ടം ഖാണ്ടമായിട്ടെഴുതിയ തടിച്ച പുസ്തകം കൈവശമില്ലാഞ്ഞിട്ടണോ അതോ അങ്ങിനെ ഒന്നിനെക്കുറിച്ചു കേള്‍‌ക്കാഞ്ഞിട്ടാണോ എന്നറിയില്ല, അന്നുവരെ പഠിച്ചിട്ടുള്ള അറിവിന്റെ അടിസ്ഥാനത്തില്‍ ഇതു നാലും മനസ്സിലാക്കാന്‍ ഞാന്‍ തീരുമാനിച്ചു, ധര്‍മ്മം എന്ന പദത്തിനു സ്വന്തം കര്‍മ്മം എന്നും, അര്‍ത്ഥമെന്നാല്‍ ധനം എന്നും, മോക്ഷം എന്നാല്‍ കെട്ടുപാടുകള്‍‌ വിട്ടെറിഞ്ഞു കാശിക്കു പോകുക എന്നും ഞാന്‍ സ്വയം കണ്ടെത്തി സമാധാനിച്ചു. എങ്കിലും ഇതില്‍ മൂന്നാമത്തേതു ആദ്യമായി കേള്‍‌ക്കുന്ന പദമായതിനാല്‍‌ അതു കൊണ്ടു എന്താണു ഉദ്ദേശിക്കുന്നതു എന്നു എനിക്കു ഒട്ടും മനസ്സിലായിരുന്നില്ല. അങ്ങിനെ അതൊരു തീരാ സംശയമായി എന്റെ മനസ്സില്‍ ഉറങ്ങിക്കിടന്നു. അവസാനം ഞാന്‍ ഉറപ്പിച്ചു, ടീച്ചറോടു ചോദിക്കാം. അങ്ങിനെ തീരുമാനിച്ചു ഉറപ്പിച്ചതിനു പിന്നിര്‍ രണ്ടു ഉദ്ദേശ്ശങ്ങള്‍‌ ഉണ്ടായിരുന്നു. ഒന്നാമതായി ആ സംശയം അങ്ങിനെ തീര്‍പ്പുകല്‍പ്പിക്കാം. രണ്ടാമതായി പാഠങ്ങള്‍ നേരത്തേ വായിച്ചെന്നും, അത്യാവിശ്യം പഠിക്കാന്‍ താല്പര്യം ഉള്ള കുട്ടിയാണു ഞാന്‍ എന്നും ടീച്ചറെ ബോധ്യപ്പെടുത്തി ക്ലസ്സില്‍‌ ഹീറോ ആകാം. അന്നൊക്കെ ക്ലാസ്സില്‍‌ സംശയം ചോദിക്കുന്ന കുട്ടികളെ ഒക്കെ പഠിക്കുന്ന കുട്ടികളായി കരുതും എന്നൊരു മിധ്യാധാരണ എനിക്കുണ്ടായിരുന്നു. അങ്ങിനെ ഞാന്‍ എന്റെ ദിവസത്തിനായി തക്കം പാര്‍ത്തിരുന്നു.

അവസാനം ആ ദിവസം വന്നെത്തി. ടീച്ചര്‍‌ പതിവുപോലെ പറഞ്ഞുതുടങ്ങി. “ഇനി പുരുഷാര്‍ത്ഥങ്ങള്‍‌ എന്താണെന്നു നോക്കാം. അതു നാലെണ്ണമുണ്ടു. ആദ്യത്തേതു ധര്‍മ്മം, രണ്ടാമത്തേതു അര്‍ത്ഥം, പിന്നെ കാമം, നാലാമത്തേതും അവസാനത്തേതുമാണു മോക്ഷം. ഇനി നമുക്കു അടുത്ത ഭാഗത്തേക്കു കടക്കാം”. ടീച്ചര്‍‌ പറഞ്ഞു നിര്‍ത്തിയതും ഞാന്‍ ഉറക്കെ ചോദിച്ചു. “ടീച്ചറേ ഈ കാമം എന്നുവച്ചാല്‍‌ എന്താ”. ക്ലാസ്സ്‌ പെട്ടെന്നു നിശ്ശബ്ദമായി. എന്തോ കേട്ടു ഞെട്ടിയതുപോലെ ടീച്ചര്‍‌ ദേഷ്യത്തോടെ ചോദിച്ചു. “ആരാടാ അതു ചോദിച്ചതു”. “ഞാനാണു ടീച്ചറേ” ഞാന്‍ പതിയെ എഴുന്നേറ്റുകൊണ്ടു പറഞ്ഞു, എല്ലാവരും ഒരു കുറ്റവാളിയെ നോക്കുന്നതുപോലെ എന്നെ നോക്കി. അവിടിവിടെ പെണ്‍കുട്ടികളും, ആണ്‍കുട്ടികളും എന്തൊക്കെയോ അടക്കം പറയുന്നതു എനിക്കു കേള്‍ക്കാമായിരുന്നു. എന്തോ പന്തികേടുണ്ടല്ലോ എന്നു എന്റെ മനസ്സു മന്ത്രിച്ചു. എന്നെ കണ്ടതും ടീച്ചറിന്റെ മുഖം പതിയെ മാറി. ഗൌരവമുള്ള ആ മുഖത്തു ഒരു ചെറു പുഞ്ചിരി വിടര്‍ന്നു. പഠിക്കാന്‍ ഇത്തിരി മിടുക്കനായതുകൊണ്ടാണോ, അതോ എന്റെ നിഷ്കളങ്കത മനസ്സിലാക്കിയതുകൊണ്ടാണോ എന്നറിയില്ല, അവര്‍‌ പറഞ്ഞു. “അമിതമാ‍യ ആഗ്രഹം, തല്‍‌ക്കാലം അത്രയും അറിഞ്ഞാല്‍‌ മതി. ഇരുന്നോളൂ”. ഞാന്‍ പതിയെ ഇരുന്നു. ക്ലാസ്സ്‌ തുടര്‍ന്നെങ്കിലും എനിക്കോന്നും മനസ്സിലായില്ല. ഇടക്കൊക്കെ പെണ്‍കുട്ടികളാരൊക്കെയോ എന്നെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു. അമിതമായ ആഗ്രഹം എന്നാ‍ണു ഇതിന്റെ അര്‍ത്ഥമെങ്കില്‍‌ ഇവരൊക്കെ എന്തോ തെറ്റു ചെയ്തപോലെ എന്നെ എന്തിനു നോക്കണം. എവിടെയോ എന്തോ പന്തികേടുണ്ടെന്നു ഞാന്‍ മനസ്സിലാക്കി.

അടുത്ത പിരീഡിനുള്ള മണിയടിച്ചു. ടീച്ചര്‍‌ ഇറങ്ങിപ്പോയി. അടുത്തതു മലയാളം ആണു. കോപ്പി ബുക്കു വക്കാനുണ്ടു. ഞാന്‍‌ കോപ്പി ബുക്കു വച്ചു തിരികെ വന്നു ഇരുന്നതും എന്റെ തോളില്‍‌ ഒരു കൈവന്നു പതിച്ചു. ഞാന്‍ തിരിഞ്ഞുനോക്കി. മത്തായി ആയിരുന്നു അതു. “ഇന്റെര്‍‌വെല്‍‌ ആകുബോള്‍‌ പിറകിലേക്കൊന്നു വരണം”. ശരിയെന്ന ആര്‍ത്ഥത്തില്‍‌ ഞാന്‍ തലയാട്ടി. മത്തായി മിടുക്കനാണു. ആ ക്ലാസ്സില്‍‌ വര്‍ഷങ്ങളുടെ പാരബര്യമുള്ളവന്‍‌. എല്ലാവര്‍‌ക്കും മത്തായിയെ ഒത്തിരി പേടിയും ഇത്തിരി ബഹുമാ‍നവുമൊക്കെയാണു. എന്തുകൊണ്ടോ മത്തായിക്കു എന്നെ വലിയ കാര്യമായിരുന്നു. പരീക്ഷക്കിടയില്‍‌ ഉത്തരങ്ങള്‍‌ കഥകളിമുദ്രാരൂപത്തില്‍ മത്തായിക്കായി അവതരിപ്പിച്ചിരുന്നതു ഇതിനു പകരമായിരുന്നില്ല എന്നുകൂടി ചേര്‍ത്തുകൊള്ളട്ടെ. മത്തായിയെക്കുറിച്ചു ഒരുപാടു പറയാനുണ്ടു എന്നതിനാല്‍‌ അതു മറ്റൊരു അവസരത്തിലേക്കു നീക്കിവയ്ക്കുന്നു. എന്തായാലും ഇന്റെര്‍‌വെല്‍‌ ആയപ്പോള്‍‌ ഞാന്‍‌ മത്തായിയുടെ അടുത്തു ചെന്നു. മത്തായി ഇടത്തോട്ടും വലത്തോട്ടും നോക്കി ആരും ഇല്ല എന്നു ഉറപ്പുവരുത്തിയിട്ടു പറഞ്ഞു. “എന്തുവാടെ ഇതു. ഇതിന്റെ ഒക്കെ അര്‍ത്ഥമാണോ ടീച്ചറിനോടു ചോദിക്കുന്നതു. അറിയാന്‍മേലെങ്കില്‍‌ എന്നോടു ചോദിച്ചാല്‍‌ പോരെ”. അങ്ങിനെ മത്തായി എന്നോടു അര്‍ത്ഥം വിശദീകരിക്കാന്‍ തുടങ്ങി. അപ്പോഴാണു ഞാന്‍ ചോദിച്ചതു എന്തായിരുന്നു എന്നും അതു എങ്ങിനെ വിവക്ഷിക്കപ്പെട്ടു എന്നും എനിക്കു മനസ്സിലായതു. ആ ചമ്മല്‍‌ ഒന്നു മാറിക്കിട്ടാന്‍‌ എനിക്കൊരുപാടു നാളെടുത്തു. പിന്നീടു എല്ലായ്പ്പോഴും സംശയം ചോദിക്കുന്നതിനു മുന്‍പു ഞാന്‍ മൂന്നുവട്ടം ആലോചിക്കുമായിരുന്നു.


0 Comments:

Post a Comment

<< Home