Name:
Location: Muelheim an der Ruhr, Germany

Sunday, April 17, 2011

ആയകാലസ്മരണകള്‍, ഭാഗം-5: ആലീസിന്റെ അന്വേഷണങ്ങള്‍ (ഒരു നാടോടിയകഥ)

“സ്പൃഷന്‍ സീ എംഗ്ലിഷ്‌?" (നിങ്ങള്‍ ഇംഗ്ലീഷ് സംസാരിക്കുമോ) പുരികം അല്പം മേല്‍പ്പോട്ടു വളച്ച് അവസാനത്തെ ചോദ്യച്ചിഹ്നം മുഖത്തു വിരിയിച്ചുകൊണ്ടു‌, മുന്‍പില്‍ നില്‍ക്കുന്ന സുമുഖനായ ചെറുപ്പക്കാരനെ ഞാന്‍ പ്രതീക്ഷയോടെ നോക്കി. “യെസ്സ്‌," അപ്രതീക്ഷിതമായ ആ ഉത്തരം ഒരു ഞെട്ടലോടെയാണു ഞാന്‍ നേരിട്ടതു. ആ ഞെട്ടലിനു മതിയായ കാരണം ഉണ്ടെന്നു ആദ്യമേതന്നെ പറയട്ടെ. ക്രുത്യമായി പറഞ്ഞാല്‍, നാല്പത്തിയഞ്ചു ദിവസങ്ങള്‍ക്കു മുന്‍പാണു ഞാന്‍ ജര്‍മ്മന്‍ മണ്ണില്‍ കാലു കുത്തിയതു. പുതിയ ഒരു സ്ഥലത്തു തികച്ചും അപരിചിതനായി വന്നിറങ്ങുന്നതിലെ സുരക്ഷിതത്വമില്ലായ്മ‌ വല്ല്ലാതെ മനസ്സിനെ അലട്ടിയതുകൊണ്ടാകണം, രണ്ടു മൂന്നു ജര്‍മ്മന്‍ പദങ്ങള്‍ നേരത്തേതന്നെ ഞാന്‍ ഹൃദിസ്ഥമാക്കിയിരുന്നു. പോകേണ്ട സ്ഥലം എന്താണെന്നു ഒന്നുകൂടി വായിച്ചുനോക്കി ഉറപ്പുവരുത്തിയിട്ടു, ചോദ്യഭാവത്തില്‍ എന്നെ നോക്കിയ വയസ്സന്‍ ടാക്സിക്കാരനോടായി ഞാന്‍ പറഞ്ഞു "കൈസര്‍ വില്ല്യം പ്ലാത്സ്‌ ഐന്‍സ്, ബിറ്റെ". ചുണ്ടിനിടയിലെ ചുരുട്ടു നന്നായി ഒന്നു ചവച്ചുറപ്പിച്ചുകൊണ്ടു അയാള്‍ വണ്ടി മുന്‍പോട്ടെടുത്തു. വില്യം ചക്രവര്‍ത്തിയുടെ പേരിലുള്ള തെരുവിലേക്കാണു യാത്ര. ജര്‍മ്മനില്‍ 'കൈസര്‍' എന്ന പദം കോണ്ടാണു ചക്രവര്‍ത്തിയെ സംബോധന ചെയ്യുന്നതത്രെ. നാട്ടിലെ ഗള്‍ഫുകാരന്‍ വര്‍ഗ്ഗീസ്സുമാപ്ല അയാളുടെ പട്ടിയെ വിളിക്കുന്നതും ഏതാണ്ടു അങ്ങിനെ തന്നെ. കാലാകാലങ്ങളിലായി വര്‍ഗ്ഗീയവല്‍ക്കരിക്കപ്പെട്ട (ജര്‍മ്മന്‍ ഷെപ്പേര്‍ഡ്, പോമറേനിയന്‍, അല്‍സേഷ്യന്‍, മുതലായവ) ശ്വാനന്‍മാരില്‍ പലരേയും തോന്നിയതു പോലെ ജര്‍മ്മന്‍ ചക്രവര്‍ത്തിടുയോടു ഉപമിക്കുന്ന മലയാളിയുടെ മര്യാദകേടിനെ കണ്ടില്ലെന്നു നടിക്കുന്നതെങ്ങിനെ. ഉദാഹരണത്തിനു പട്ടിക്കു "കണാരന്‍" എന്നു പേരിടുന്നതു വലിയ ഒരു ഭംഗികേടായി നാട്ടില്‍ കണക്കാക്കപ്പെടുന്നു; ഒരു പക്ഷേ 'കണാരന്‍' 'കൈസറി'നേക്കാള്‍ ജാതിയില്‍ കുറഞ്ഞവനായതാകാം കാരണം. വെറുതേയല്ലല്ലോ, വെളുപ്പു കാണുംബോള്‍ മുന്‍പോട്ടും കറുപ്പു കാണുംബോള്‍ പിറകോട്ടും വളയുന്ന ഒരു പ്രത്യേകതരം നട്ടെല്ലിന്റെ പകര്‍പ്പവകാശം നമുക്കു മാത്രം സ്വന്തമായതു.
               താമസസ്ഥലത്തെത്തിയപ്പോള്‍ മനസ്സറിയാതെ മന്ത്രിച്ചു, "ഹാവൂ, രക്ഷപ്പെട്ടു." ടാക്സിക്കാശു കോടുത്തിറങ്ങുമ്പോള്‍ ഒരു വിസിറ്റിങ്ങ് കാര്‍ഡെടുത്തു നീട്ടി അയാള്‍ എന്തോ ജര്‍മ്മനില്‍ പറഞ്ഞു. എല്ലാം മനസ്സിലായെന്നപോലെ തലകുലുക്കിയിട്ടു അയാല്‍ നീട്ടിയ കാര്‍ഡു വാങ്ങി ഞാന്‍ വെളുക്കെ ഒന്നു ചിരിച്ചു: അതേ, മലയാളിക്കു ഒരു മാറ്റവും ഇല്ല. എന്തായാലും കേടുപാടുകളില്ലാതെ താമസസ്ഥലത്തു ഞാന്‍ എത്തിച്ചേര്‍ന്നു എന്നു പറയുന്നതാവും ശരി. തട്ടിയും മുട്ടിയും കാര്യങ്ങള്‍ അങ്ങിനെ മുപോട്ടുപോകുകയായിരുന്നു, ഇതൊക്കെ ഒരു സാംപിള്‍ മാത്രമായിരുന്നെന്നു മനസ്സിലാക്കന്‍ അധികം താമസിക്കേണ്ടിവന്നില്ല. വിരസമായ വൈകുന്നേരങ്ങളിലെപ്പോഴോ മുറിയില്‍ പൊടിപിടിച്ചിരുന്ന ടെലിവിഷന്റെ വിദൂരനിയന്ത്രണയന്ത്രത്തില്‍ എന്റെ വിരല്‍ പതിഞ്ഞതോടെയാണു സകല കുഴപ്പങ്ങളും തലപൊക്കിത്തുടങ്ങിയതു. മുന്നില്‍ മിന്നിമറഞ്ഞ അസംഖ്യം ജര്‍മ്മന്‍ പരസ്യങ്ങള്‍ക്കിടയിലെപ്പോഴോ അലസമായ പാദചലനങ്ങളുടെ അകബടിയോടെ അവള്‍ എന്റെ മുന്നിലേക്കൊഴുകിയെത്തി. ഇരുണ്ട നിറത്തിലെ ഒറ്റവസ്ത്രം ധരിച്ച് സ്വര്‍ണ്ണത്തലമുടിയും നീലക്കണ്ണുകളുമുള്ള ഒരു സുന്ദരി. കേള്‍ക്കാനി‌ബമുള്ള ഏതോ ജര്‍മ്മന്‍ പാട്ടിന്റെ അകബടിയോടെ അവളുടെ ഇടതു ഭാഗത്തായി കാണപ്പെട്ട ഒരു ചുവന്ന പന്തില്‍ ആദ്യം സൂചിപ്പിച്ച അവസ്ഥക്കു കാരണഭൂതരായ ആ അക്ഷരങ്ങള്‍ തെളിഞ്ഞു വന്നു: "ആലീസ്" വിവരസാങ്കേതിക വിദ്യയുടെ അരുമസന്താനമായ ഇന്റെര്‍നെറ്റിനെ ചുരുങ്ങിയ ചിലവില്‍ നമ്മുടെ വിരല്‍ത്തുമ്പില്‍ എത്തിക്കാന്‍ പ്രയത്നിക്കുന്ന "ആലീസ്‌" എന്ന സ്വകാര്യ‌ കമ്പനിയുടെ പരസ്യമായിരുന്നു അത്. സുന്ദരിയുടെ മദാലസ ചലനങ്ങള്‍ക്കിടയിലും "കൂടുതല്‍ വേഗം = കൂടുതല്‍ പണം" എന്ന പതിവു ഫോര്‍മുല അവര്‍ ആവര്‍ത്തിച്ചുകൊണ്ടിരുന്നു. ജോലിസമയത്തേക്കാള്‍ ഒഴിവുസമയത്തെ സ്നേഹിക്കുന്ന ഏതൊരു സാധാരണ മലയാളിയെയും പോലെ ഈയുള്ളവനും വിശ്രമവേളകള്‍ ഇന്റര്‍നെറ്റ് എന്ന സുഹ്രുത്തിനോടൊപ്പം ചിലവഴിക്കുന്നതിനെക്കുറിച്ചു ഗൗരവമായി ചിന്തിച്ചുതുടങ്ങിയ സമയമായിരുന്നു അത്. ഈ പരസ്യത്തെ ഒരു നിമിത്തമായി കണക്കാക്കാം എന്നുറപ്പിച്ചു ആലീസിനെ സ്വന്തമാക്കാന്‍ തീരുമാനിച്ചതും അധികം ചിന്തിക്കാതെയായിരുന്നു. ആ വാരാന്ത്യത്തില്‍ ഒരു മൊബൈല്‍ സിം കാര്‍ഡു വാങ്ങുന്നതിനിടയിലാണു അവിടെ കണ്ട ആലീസ്‌ പരസ്യത്തില്‍ വീണ്ടും കണ്ണുടക്കിയതു. “ഇതെന്താ? ആലീസ്‌ പരസ്യം O2 ഷോപ്പില്‍". എന്റെ ചോദ്യം കേട്ട കടക്കാരന്‍ പറഞ്ഞു, “ ആലീസിനെ ഞങ്ങള്‍ വാങ്ങി. അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ ആലീസ് പൂര്‍ണ്ണമായും O2 ആയി മാറും.” ആരോ പറഞ്ഞതോര്‍മ്മ വരുന്നു: ഇതൊരു പ്രപഞ്ചസത്യമാണു, ചരിത്രാതീതകാലം മുതല്‍ക്കു ചെറുമല്‍സ്യങ്ങളെ വലിയ മീനുകള്‍ വിഴുങ്ങിക്കൊണ്ടിരുന്നു. വലിയ കടലിലെ ഒരേയൊരു മല്‍സ്യമാകാന്‍ കൊതിച്ച എത്രയോ ആത്മാക്കളുടെ ഉയര്‍ച്ചയും വീഴ്ചയും നമ്മള്‍ കണ്ടിരിക്കുന്നു.
               തേടിയവള്ളി കാലില്‍ ചുറ്റി (അതു വല്ലത്ത ഒരു ചുറ്റല്‍ ആയിപ്പോയെന്നു പിന്നീടെനിക്കു മനസ്സിലായി) എന്നു മനസ്സില്‍ പറഞ്ഞുകൊണ്ടു ഞാന്‍ അന്നു തന്നെ ആലീസിന്റെ കോണ്ട്രാക്റ്റില്‍ ഒപ്പുവച്ചു. ആ പരസ്യത്തില്‍ കണ്ട സുന്ദരിയാണോ ആലീസ്‌? ഇനി കണക്ഷന്‍ തരാന്‍ വരുന്നതവളാണോ? അങ്ങിനെ ഒരായിരം ഉത്തരമില്ലാത്ത ചോദ്യങ്ങള്‍ എന്റെ മനസ്സിലൂടെ മിന്നിമറഞ്ഞു. “ഇതിനു ഞാന്‍ ഇവിടെ പൈസ അടക്കേണ്ടതില്ലേ?” എന്റെ ചോദ്യം കേട്ടു അരുതാത്തതെന്തോ കേട്ടതുപോലെ കടക്കാരന്‍ എന്നെ തുറിച്ചു നോക്കി. “വേണ്ട, അതൊക്കെ ഞങ്ങള്‍ നിങ്ങളുടെ ബാങ്കില്‍ നിന്നും നേരിട്ടെടുത്തോളാം. ആതിനുകൂടിയുള്ള ഒപ്പുകള്‍ താങ്കള്‍ ഇതില്‍ ഇട്ടിട്ടുണ്ടു.” അതുശരി, ഞാന്‍ പോലും അറിയാതെ എന്റെ ബാങ്കില്‍ നിന്നും എന്റെ പൈസ ഇവര്‍ക്കെടുക്കാന്‍ ഞാന്‍ അനുവാദം കൊടുത്തുപോലും! ഒരു തരം ഹൈ ടെക്ക് പോക്കറ്റടി, ടെക്ക്നോളജി പോയ ഒരു പോക്കേ. "രണ്ടാഴ്ചക്കകം നിങ്ങള്‍ക്കു ഞങ്ങള്‍ 'മോഡം' അയച്ചുതരും, പിന്നെ മൂന്നു നാലു ദിവസത്തിനുള്ളില്‍ ഇന്റര്‍നെറ്റ് കണക്ഷന്‍" ഞാന്‍ ഒപ്പിട്ടു നല്‍കിയ കടലാസുക‌ള്‍ അടുക്കി വയ്ക്കുന്നതിനിടയില്‍ കടക്കാരന്‍ പറഞ്ഞു നിര്‍ത്തി. മാഡം ആണോ മോഡം കൊണ്ടുവരുന്നതു എന്നു ചോദിക്കണമെന്നുണ്ടായിരുന്നു, പാമ്പു വേലിയില്‍ തന്നെ ഇരിക്കട്ടെ എന്നു വിചാരിച്ചു പതിവുപോലെ തലയാട്ടി വെളുക്കെ ചിരിച്ചിട്ടു ഞാന്‍ കടയില്‍ നിന്നിറങ്ങി. അന്നുമുതല്‍ക്ക്, കര്‍ണ്ണാനന്ദകരമായ ഒരു ജര്‍മ്മന്‍ പാട്ടിന്റെ അകമ്പടിയോടെ സുസ്മേരവദനയായി ഒഴുകി നടക്കുന്ന ആലീസ് എന്ന സുന്ദരിയെ ഞാന്‍ സ്വപ്നം കാണാന്‍ ആരംഭിച്ചു. ദിവസങ്ങള്‍ക്കു മാസങ്ങളുടേയും വര്‍ഷങ്ങളുടേയും ദൈര്‍ഖ്യം ഉണ്ടാകാം എന്നു അന്നുമുതല്‍ക്കു എനിക്കു മനസ്സിലായിത്തുടങ്ങി. കടക്കാരന്‍ ഉറപ്പുനല്‍കിയ രണ്ടാഴ്ച വളരെ വേഗത്തിലാണു കടന്നുപോയതു. മാഡവും, മോഡവും പോയിട്ടു മോഡത്തിന്റെ അളിയന്റെ അഡ്രസ്സ് പോലും ഇല്ല. ഇനി അഡ്രസ്സ് എങ്ങാനും മാറിപ്പോയതാണോ? രാത്രികാലങ്ങളില്‍, ജര്‍മ്മന്‍ അറിയത്ത ഞാന്‍ ജര്‍മ്മനില്‍ എഴുതപ്പെട്ട ആ കോണ്ട്രാക്റ്റിനെ തലങ്ങും വിലങ്ങും കീറിമുറിച്ചു പരിശോധിക്കാന്‍ തുടങ്ങി, ഒരു ഭ്രാന്തനെപ്പോലെ! ഊണിലും ഉറക്കത്തിലും ഒരേ ഒരു പേരുമാത്രം, ആലീസ്. സ്വപ്നങ്ങളില്‍ ഒരേ ഒരു മുഖം മാത്രം, ആലീസിലെ സുന്ദരി. “ഇന്നലെ ഉറക്കത്തില്‍ ചേട്ടന്‍ എന്തോ പിറുപിറുക്കുന്നുണ്ടായിരുന്നല്ലോ. ആരാ ചേട്ടാ ഈ ആലീസ്‌?” ഭാര്യയുടെ ഈ ചോദ്യം കേട്ടപ്പോഴാണു സംതൃപ്തമായ കുടുമ്പജീവിതത്തിനു തന്നെ ഭീഷണിയാകുന്ന തരത്തില്‍ കാര്യങ്ങള്‍ കൈവിട്ടുപോകുന്നെന്നു ഞാന്‍ മനസ്സില്ലാക്കിയതു.
               ഇനി രക്ഷയില്ല. ഇതിനി ഇങ്ങനെ തുടര്‍ന്നു കൊണ്ടു പോകുന്നതു ശരിയല്ലെന്നുറപ്പിച്ചു. പിറ്റേന്നു രാവിലെ തന്നെ കോണ്ട്രാക്റ്റുമായി ഞാന്‍ O2 കടയില്‍ എത്തിചേര്‍ന്നു. കടയില്‍ അതാ ഒരു പുതുമുഖം, ദൈവമേ!‌ ഇനി മഹാഭാരത കഥ മുഴുവന്‍ ഇവനോടു പറയേണ്ടിവരുമല്ലോ. ചോദ്യഭാവത്തില്‍ മുഖമുയര്‍ത്തി എന്നെ നോക്കിയ ആ ചെറുപ്പക്കാനോടായി പുരികം വളച്ചും കണ്ണു തള്ളിച്ചും കൊണ്ടു ഒരു വാക്കിനെ ചോദ്യമാക്കി ഞാന്‍ പറഞ്ഞു "എംഗ്ലീഷ്”. “നോയന്‍, ഡോയഷ്ച്ച് ബിറ്റെ", ആ ഉത്തരം ഒരു ചാട്ടുളിപോലെയാണു എന്റെ ചെവിയില്‍ പതിച്ചതു. അവന്‍ ജര്‍മ്മന്‍ മാത്രമേ സംസാരിക്കുകയുള്ളൂ എന്നാണു പറഞ്ഞതു. നീയൊക്കെ അങ്ങു കേരളത്തിലേക്കു വാടാ, കാണിച്ചു തരാം എന്നു മനസ്സില്‍ പറയുമ്പോഴും മുഖത്തു എയര്‍ ഹോസ്റ്റസ്സ് കാട്ടുംപോലെ നിര്‍വികാരമായ 70 എം. എം. ചിരി വിരിയിക്കാന്‍ ഞാന്‍ മറന്നില്ല. എന്തായാലും നനഞ്ഞു ഇനി കുളിച്ചു കയറാം, ജര്‍മ്മന്‍ എങ്കില്‍ ജര്‍മ്മന്‍. സകല പേപ്പറുകളും ബാഗില്‍ നിന്നും വലിച്ചെടുത്ത് അവന്റെ മുന്നിലേക്കിട്ടു ഞാന്‍ പറാഞ്ഞു "ആലീസ്, ഒക്റ്റോബര്‍, ട്സ്വൈ വീക്ക് കണക്ഷ്യോണ്‍, നവംബര്‍ നോയന്‍ മോഡം". പറഞ്ഞതു തെറിയല്ല എന്ന ഉറപ്പു മാത്രമേ എനിക്കുണ്ടായിരുന്നുള്ളൂ. മുന്നില്‍ വിതറിയിട്ടിരിക്കുന്ന കടലാസ്സുകളില്‍ അലസ്സമായി നോക്കിക്കൊണ്ടു അവന്‍ എന്തൊക്കെയോ പറഞ്ഞു. പൊട്ടന്റെ മുന്നില്‍ വെടിവച്ചതുപോലെ ആയല്ലൊ പൊന്നു തമ്പുരാനേ, ഞാന്‍ പൊയ്ക്കോളാമേ ഇനി മേലാല്‍ ഇങ്ങോട്ടു വരില്ല‌. അവന്‍ പിന്നെയും എന്തൊക്കെയോ പറഞ്ഞുകൊണ്ടു ആ കടലാസ്സുകള്‍ മടക്കി എനിക്കു നല്‍കി. വെളുക്കെ ചിരിച്ചുകോണ്ടു കടലാസ്സുകള്‍ തിരികെ ബാഗില്‍ വയ്ക്കുന്നതിനിടയില്‍ ഞാന്‍ മലയാളിയുടെ പതിവു ശൈലി കൈവിടാതെ തലയാട്ടിക്കൊണ്ടു പറഞ്ഞു "ഓക്കെ, ദാങ്കെ". തിരികെ നടക്കുമ്പോള്‍ മനസ്സില്‍ ജോസ്സഫ് സ്റ്റാലിനെ ശപിക്കുകയായിരുന്നു ഞാന്‍. അല്ലയോ സ്റ്റാലിന്‍ വല്ലത്ത കൊലച്ചതിയാണു താങ്കള്‍ അന്നു ചെയ്തതു, നിങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ ഈ ലോകം മുഴുവന്‍ ഇന്നു ജര്‍മ്മന്‍ സംസാരിക്കുമായിരുന്നു. അങ്ങിനെയായിരുന്നെങ്കില്‍ ഇന്നെനിക്കു എത്ര ഭംഗിയായി ജര്‍മ്മന്‍ പറയാമായിരുന്നു. എല്ലാം നിങ്ങല്‍ നശിപ്പിച്ചില്ലേ. ഇനിയിപ്പോള്‍ എന്താണു ചെയ്യുക, ഒരാഴ്ച കൂടി കാത്തിരിക്കാം, അല്ലാതെ വേറെ വഴികളൊന്നുമില്ലല്ലോ.
               ആഴ്ചകള്‍ വീണ്ടും കടന്നുപോയി. "എന്താ ചേട്ടാ ഒരു വിഷമം" ഭാര്യ‌ വീണ്ടും ചോദിച്ചു. “ആലീസിന്റെ ഒരു വിവരവും ഇല്ല" ഞാന്‍ നിഷ്കളങ്കമായി മറുപടി നല്‍കി. വാമഭാഗത്തിന്റെ മുഖമിരുണ്ടു. പ്രശ്നം ഗുരുതരമായി, ഒഫീസില്‍ ആലീസ്‌ എന്നൊരു പെണ്‍കുട്ടി ഇല്ല‌ എന്നു തെളിയിക്കുന്നതില്‍ ഞാന്‍ വീണ്ടും പരാജയപ്പെട്ടു. എന്തിനേറെ പറയുന്നു, അത്താഴപ്പഷ്ണിയായിരുന്നു ആ ഉപകഥയുടെ ക്ലൈമാക്സ്. ജീവിതം ഇങ്ങനെ നൂല്‍പ്പാലത്തിലൂടെ പോകുന്നതിനിടയിലാണു ആ ബോര്‍ഡു കാണാന്‍ ഇടയായതു. ചുവന്ന ഒരു പന്തില്‍ വെളുത്ത അക്ഷരത്തില്‍ "ആലീസ്". അതിന്റെ അരികില്‍ അതാ സുമുഖനായ ഒരു ചെറുപ്പക്കാരന്‍. സ്പൃഷന്‍ സീ എംഗ്ളീഷ് എന്ന എന്റെ ചോദ്യത്തിനു 'യേസ്സ്' എന്നവന്‍ ഉത്തരം മൂളിയപ്പോള്‍ ഞാന്‍ ഞെട്ടിയതിനു തക്കതായ കാരണമുണ്ടെന്നു ഇതിനോടകം മനസ്സിലായല്ലോ. ആദ്യമായി ജര്‍മ്മനിയില്‍ ഒരാള്‍ ഇംഗ്ലീഷ് സംസാരിക്കും എന്നു എന്നോടു പറയുന്നു. ഇതിനു മുന്‍പു കണ്ടവരൊക്കെ "ലിറ്റില്‍ ബിറ്റ്" എന്നു പറയുകയും മനോഹരമായി ഇംഗ്ലീഷ് സംസാരിക്കുകയും ചെയ്തവരാണ്. ദൈവമേ ഇവനോടു സംസാരിക്കാന്‍ എന്റെ ഇംഗ്ലീഷ് മതിയാവുമോ. “യേസ്സ്", ഞാന്‍ ചിന്തയില്‍ നിന്നും ഞെട്ടിയുണര്‍ന്നു. എപ്പോഴാണു ആവശ്യം വരിക എന്നറിയാത്തതിനാല്‍ സദാ കൂടെ കൊണ്ടു നടക്കുന്ന കടലാസ്സു കഷണങ്ങല്‍ പതിവുപോലെ വലിച്ചു വെളിയില്‍ ഇട്ടിട്ടു ഞാന്‍ മഹാഭാരതം വിളമ്പി. എല്ലാം കേട്ടു കഴിഞ്ഞിട്ടയാള്‍ ആ കടലാസ്സു കഷണങ്ങള്‍ പരിശോധിക്കാന്‍ തുടങ്ങി. “ഞാന്‍ എന്റെ കമ്പനിയില്‍ വിളിച്ചൊന്നു ചോദിക്കട്ടെ" അയാള്‍ ടെലിഫോണിന്റെ അടുത്തേക്കു പോയി. അഞ്ചു മിനിറ്റു നേരം അയാള്‍ ആരോടോ എന്തൊക്കെയോ സംസാരിച്ചശേഷം എന്നോടായി പറഞ്ഞു. "സുഹ്രുത്തേ, ആലീസ് നിങ്ങളെ ഇത്രയും നാള്‍ ആയി അന്വഷിക്കുകയായിരുന്നു. നിങ്ങള്‍ എവിടെയാണു താമസിക്കുന്നതു എന്നു അവര്‍ക്കു അറിയില്ലായിരുന്നത്രെ”. അതു കൊള്ളാമല്ലോ, ഞാനല്ലേ ഇവിടെ വടിപോലെ നില്‍ക്കുന്നതു, ഇനി ഞാന്‍ ഞാനണെന്നു തെളിയിക്കേണ്ടിവരുമോ? ഞാന്‍ ആകെ ധര്‍മ്മസങ്കടത്തിലായി. ഇവിടെ കാലുകുത്തിയ അന്നു തന്നെ ആലീസിന്റെ ഹാംബുര്‍ഗിലെ ഓഫീസില്‍ ചെന്നറിയിക്കാഞ്ഞതു വലിയ തെറ്റായിപ്പോയി എന്നെനിക്കു മനസ്സിലായി. "വിഷമിക്കേണ്ട" അയാള്‍ പറഞ്ഞു."നിങ്ങല്‍ എവിടെയാണു താമസിക്കുന്നതു എന്നു ഈ മാപ്പില്‍ കാണിച്ചുതന്നാല്‍ മതി, ബാക്കിയൊക്കെ ഞാന്‍ ശരിയാക്കിത്തരാം”. അതു ശരി, ചെയ്തെ തെറ്റുകള്‍ക്കെല്ലാം മാപ്പു ചോദിക്കണം എന്നു പറയുന്നതു ശരിയാണല്ലേ. ഞാന്‍ മാപ്പെടുത്തു നിവര്‍ത്തി, നല്ല‌ പരിചയം, ശരിയാണു പണ്ടു അഞ്ചാം വയസ്സിലാണു ഞാന്‍ ഇതുപോലെ ഒരെണ്ണം വരച്ചതു. അതു വരക്കപ്പെട്ടതു അച്ചന്‍ കൊണ്ടുവച്ച ഏതോ പ്രധാനപ്പെട്ട കടലാസ്സിലായിരുന്നു എന്നതാകയാല്‍ എന്റെ പ്രഷ്ടഭാഗം അടികൊണ്ടു ചുവന്നതു ഇപ്പോഴും വേദനിക്കുന്ന ഒരോര്‍മ്മ. അല്‍പം ബുദ്ധിമുട്ടിയാണെങ്കിലും ആ മാപ്പില്‍ ഞാന്‍ തമസിക്കുന്ന സ്ഥലം ചൂണ്ടികാണിച്ചു പറഞ്ഞു 'ഇതാണാ ഭാഗ്യഹീനമായ ഭവനം, ഇനിയെങ്കിലും വല്ലതും നടക്കുമോ?” അയാള്‍ ടെലിഫോണില്‍ പിന്നെയും എന്തൊക്കെയോ ജര്‍മ്മനില്‍ സംസാരിച്ചു. ഇതിനൊരവസാനമില്ലേ, എന്തായിതു, ഇങ്ങോട്ടേക്കു ഒരു വിസ അപേക്ഷിക്കന്‍ ഇതിലും എളുപ്പമാണല്ലോ! ഞാന്‍ മനസ്സില്‍ പറഞ്ഞു. ഒടുക്കം സംഭാഷണം അവസാനിപ്പിച്ച് അവന്‍ തിരിഞ്ഞെന്നോടായി പറഞ്ഞു "ഇനി പത്തേ പത്തു ദിവസം. അതിനുള്ളില്‍ നിങ്ങള്‍ക്കു കണക്ഷന്‍ കിട്ടിയിരിക്കും. ഇനി അധവാ കിട്ടിയില്ലെങ്കില്‍ ഈ നമ്പരില്‍ എന്നെ വിളിച്ചാല്‍ മതി. എന്റെ പേര് കരഡോള്‍ എന്നാണു". എന്റെ ഉള്ളില്‍ പ്രതീക്ഷയുടെ പൂത്തിരി വീണ്ടും കത്തിപടര്‍ന്നു, താങ്കള്‍ കരഡോള്‍ അല്ല 'കരോള്‍' ആണു, ലൂയിസ്സ് കരോള്‍, ആലീസിന്റെ സൃഷ്ടാവ്, ഞാന്‍ നിങ്ങളെ അങ്ങിനെ വിളിച്ചോട്ടെ ദൈവദൂതാ. മനസ്സു നിറയെ ആലീസുമായാണു ഞാന്‍ വീട്ടിലെത്തിയതു.
               രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ അതാ വരുന്നു ആലീസിന്റെ ഒരു എഴുത്ത്, "പ്രിയപ്പെട്ട ആലീസ് കൊതിയാ, നിങ്ങളുടെ അപേക്ഷ ഞങ്ങള്‍ അംഗീകരിച്ചിരിക്കുന്നു. അപ്പോള്‍ ഇതുവരെ എന്റെ അപേക്ഷ അ‌ഗീകരിച്ചിരുന്നില്ലേ, എന്തായാലും എല്ലാം അവസാനം കലങ്ങി തെളിഞ്ഞല്ലോ എന്നോര്‍ത്തു ഞാന്‍ സന്തോഷിച്ചു. അതാ വരുന്നു പിറ്റേന്നു മറ്റൊരു എഴുത്ത്. “പ്രിയ ആലീസ്‌ കൊതിയാ, നിങ്ങളുടെ അഡ്രസ്സ് താഴെ പറയുന്നതാണെന്നു ഞങ്ങള്‍ക്കു മനസ്സിലായിരിക്കുന്നു.” മൂന്നാം ദിവസം അതാ വീണ്ടും "പ്രിയ ആലീസ് കൊതിയാ, ഞങ്ങള്‍ നിങ്ങല്‍ക്കു മോഡം അയക്കാന്‍ തീരുമാനിച്ചിരിക്കുന്നു.” വലിയ ഉപകാരം, ഞാന്‍ മനസ്സില്‍ പറഞ്ഞു. പിറ്റേന്നു അതാ വരുന്നു വീണ്ടും "പ്രിയ ആലീസ്‌ കൊതിയാ, നിങ്ങളുടെ മോഡം ഞങ്ങള്‍ അയച്ചു കഴിഞ്ഞു.” ഇതു വലിയ ശല്യമായല്ലോ, ചെയ്യാത്തവന്‍ ചെയ്യുംപോള്‍ അതുകൊണ്ടാറാട്ട് എന്നു പറയുന്നതുപോലെ ആയല്ലോ കാര്യങ്ങള്‍. എന്തായാലും അവസാനം ഒരു ദിവസം ഇതുവരെ ആലീസിന്റെ വാഗ്ദാനങ്ങളില്‍ മാത്രം നിലനിന്നിരുന്ന മോഡം എന്നു പറയുന്ന വിചിത്ര സാധനം എന്റെ വിലാസത്തില്‍ എത്തിച്ചേര്‍ന്നു. മനോഹരമായ ആ പൊതിയഴിക്കുമ്പോള്‍ മനസ്സില്‍ പൂത്തിരി കത്തുകയായിരുന്നു. അതാ ഏറ്റവും മുകളില്‍ ആലീസിന്റെ അതിമനോഹരമായ ഒരു ചിത്രം. ഇനി ഇതിവിടെ ഫ്രെയിം ചെയ്തു വയ്ക്കാനായിരിക്കും, പക്ഷേ സമാധാനപരമായ കുടുമ്പജീവിത്തിനു പല ചോദ്യങ്ങളെയും നേരിടേണ്ടിവരും എന്നതിനാല്‍ അതു തല്‍ക്കാലം വേണ്ടെന്നു വച്ചു. എന്തായാലും ദിവസവും ആ പാക്കറ്റഴിച്ചു നോക്കുന്നതും തിരിച്ചടച്ചു വയ്ക്കുന്നതും ഒരു ശീലമായി മാറി. എല്ലാ ദിവസവും പതിവുപോലെ ആലീസിന്റെ എഴുത്തുകള്‍ എന്നെ തേടി വന്നുകൊണ്ടിരുന്നു. ഒടുവില്‍ ഞാന്‍ വളരെയേറെ കാത്തിരുന്ന ആ എഴുത്തും വന്നെത്തി. “എത്രയും പ്രിയപ്പെട്ട ആലീസ്‌ കൊതിയാ, മഞ്ഞു പെയ്യുന്ന ഈ ഡിസംമ്പര്‍ പതിനാറിനു ഞങ്ങള്‍ നിങ്ങള്‍ക്കു ആലീസ് കണക്ഷന്‍ തുറന്നു തരാന്‍ പോകുന്നു. അന്നേ ദിവസം ഞങ്ങളുടെ ഒരു ഏജന്റ് നിങ്ങളുടെ വീട്ടില്‍ വന്നു വേണ്ടതു ചെയ്യുന്നതായിരിക്കും." ഡിസംമ്പര്‍ പതിനാറിനു ഇനി ഏഴേ ഏഴു ദിവസം മാത്രം, എനിക്കും ആലീസിനും ഇടയില്‍ ഇനി ഏഴു സുന്ദര രാത്രികള്‍. പകലെന്നോ രാത്രിയെന്നോ വ്യത്യാസമില്ലാതെ ആലീസ്‌ എന്റെ മുന്നില്‍ ആടിത്തിമിര്‍ത്തുകൊണ്ടിരുന്നു, എവിടെ നോക്കിയാലും ആലീസ്‌ മാത്രം. അവസാനം ആ സുദിനം വന്നെത്തി, ഒരു വലിയ പെട്ടിയും തൂക്കി "ഏജന്റ്" എന്റെ വീട്ടിലെത്തി. കാഴ്ചയില്‍ നീരാളിയെന്നു തോന്നുന്ന ഒരു യന്ത്രം അയാല്‍ പെട്ടിയില്‍നിന്നും വലിച്ചു പുറത്തിട്ടു. അതില്‍ നിന്നും പുറത്തേക്കു നീണ്ടിരുന്ന അസംഖ്യം കേബിളുകളില്‍ ഒരെണ്ണമെടുത്തയാള്‍ ഭിത്തിയിലെ ഒരു ദ്വാരത്തിലേക്കു കുത്തിക്കയറ്റി. കണ്ണിമവെട്ടതെ തന്റെ മുന്നിലെ യന്ത്രത്തില്‍ അയാള്‍ എന്തൊക്കെയോ ചെയ്തുകൊണ്ടിരുന്നു. “ടീ, ടൂ, ക്ലിം" തുടങ്ങിയ ശബ്ദങ്ങള്‍ മാത്രമേ കേള്‍ക്കാനുണ്ടായിരുന്നുള്ളൂ. ഒടുക്കം തലപൊക്കി അയാള്‍ എന്നോടു പറഞ്ഞു "കണക്ഷന്‍ ഓക്കെ", എന്റെ ശ്വാസം നേരേ വീണു.
               നീരാളിയെ പെട്ടിയിലാക്കിയ ശേഷം, പോക്കറ്റില്‍ നിന്നും ഒരു കടലാസ്സു കഷണം എടുത്തു മുന്നില്‍ വച്ചയാല്‍ എന്നോടു പറഞ്ഞു "സൈന്‍". ഹൊ! ഈ ഒപ്പു കണ്ടു പിടിച്ചില്ലായിരുന്നെങ്കില്‍ ഇവന്‍മാരു തെണ്ടിപ്പോയേനെ. ഒപ്പിട്ടു നല്‍കിയ പേപ്പറുമായി അയാല്‍ വീട്ടില്‍ നിന്നും ഇറങ്ങിയതും ശരവേഗത്തില്‍ ഞാന്‍ കമ്പ്യൂട്ടറിന്റെ മുന്നില്‍ എത്തി ആര്‍ത്തിയോടെ ഫയര്‍ഫോക്സ് തുറന്നു. അതാ ഫയര്‍ഫോക്സില്‍ കറുത്ത നിറത്തിലെ ഒറ്റവസ്ത്രധാരിണിയായ ഒരു സുന്ദരി ചിരിചു നില്‍ക്കുന്ന ചിത്രം തെളിഞ്ഞു വരുന്നു. അതേ, ആലീലിന്റെ അന്വേഷണങ്ങള്‍ ഇവിടെ അവസാനിക്കുന്നു.

0 Comments:

Post a Comment

<< Home