ഒരു പ്രതലവും കുറേ ചായങ്ങളും

Name:
Location: Muelheim an der Ruhr, Germany

Wednesday, August 30, 2006

ആയകാല സ്മരണകള്‍ ഭാഗം - 2, മൂന്നു വര്‍ഷങ്ങള്‍ക്ക് മുന്‍പ്


അപ്പോള്‍ നേരത്തേ പറഞ്ഞ് നിര്‍ത്തിയ ഇടത്തുനിന്നും ഒരു മൂന്ന് വര്‍ഷങ്ങള്‍ പിന്നോട്ടു നിങ്ങളെ ഞാന്‍ കൊണ്ട് പോകുന്നു, ഒരു പ്രധാന വ്യക്തിയെ പരിചയപ്പെടുത്താന്‍. കാലം കുറച്ച് പിന്നോക്കം പോകുബോള്‍ കഥാനായകന്‍ ആയ എനിക്കും കുറച്ച് മാറ്റമൊക്കെ വേണമല്ലോ, ഒരു ബിരുദ വിദ്യര്‍ത്ഥിയുടെ കുപ്പായമിടീച്ച്, കഥകളിയുടെ ജന്മദേശത്തുള്ള ഒരു ക്ര്യസ്ത്യന്‍ കലാലയത്തില്‍ തല്‍ക്കാലം കുടിയിരുത്താം. അവിടെ വച്ചാണ് ഞാന്‍ അവനെ ആദ്യമായി കാണുന്നത്. പോള്‍, പേരിനോട് നീതിപുലര്‍ത്തുന്ന രൂപം. ഒരു പച്ച ഈര്‍ക്കില്‍ ഖദര്‍ ചുറ്റി മുറ്റത്ത് കുത്തിനിര്‍ത്തിയാല്‍ എന്ത് കിട്ടുമോ അതാണ് പോളിന്റെ ശരീ‍രശാസ്ത്രം. “പൊക്കമില്ലായ്മയാണെന്റെ പൊക്കംഎന്ന് പണ്ട് കുഞ്ഞുണ്ണിമാഷ് പാടിയതുപോലെ, “ശക്തിയില്ലായ്മയാണെന്റെ ശക്തിഎന്നു വിളിച്ചറിയിക്കുന്നതായിരുന്നു പോളിന്റെ ശരീരപ്രക്രുതി. തികഞ്ഞ ഒരു ഗാന്ധിയനാണ് എന്ന് സ്വയം അവകാശപ്പെടുന്ന വ്യക്തിയാ‍ണ് പോള്‍. തിരക്കേറിയ കവലകളിലും, ബസ്റ്റാന്റ്റിലും, സമരപ്പന്തലിലും പോളിനെ കണ്ടെത്താന്‍ കഴിയും. ഏഴു താടിരോമങ്ങള്‍ ആണ് പോളിന്റെ പ്രധാന ആകര്‍ഷണം. അവ ഏഴും ഏഴു ഭൂഖണ്ഡങ്ങളാണെന്നാണ് പോള്‍ അവകാശപ്പെടുന്നത്. കടുത്ത അമേരിക്കന്‍ വിരോധിയായതുകൊണ്ട്, ഒരു സുപ്രഭാതത്തില്‍ പോള്‍ തന്റെ ഏഴാമത്തെ രോമം പിഴുതെറിഞ്ഞു. ഇപ്പോള്‍ അവിടെ വെറും ആറ് ലോല രോമങ്ങള്‍ മാത്രം.


മദ്യപാനം, പുകവലി തുടങ്ങിയ ദുശ്ശീലങ്ങളൊന്നും പോളിനെ തൊട്ടുതീണ്ടിയിട്ടില്ല, പക്ഷേസാമൂഹ്യസേവനംഎന്ന വലിയ ഒരു ബലഹീനത പോളിന് ഉണ്ട്. തെറ്റായി എന്തു തന്നെ സമൂഹത്തില്‍ കണ്ടാലും പോള്‍ പ്രതികരിക്കും. ഇതുകാരണം പലപ്പോഴും ലോല മേനിയില്‍ ദണ്ഡനോത്സവത്തിന് കൊടിയേറ്റം നടന്നിട്ടുണ്ടെങ്കിലും, നേരത്തേ പറഞ്ഞശ്ക്തിയില്ലയ്മകാരണം പലപ്പോഴും അതു ഭാവിയിലേക്കുള്ള ഒരു ജപ്തി നോട്ടീസ്സ് ആകാറാണ് പതിവ്. കലാലയത്തിലെ ക്യാന്റ്റീനിന്റെ ദുരവസ്ഥ വളരെപ്പെട്ടന്നാണ് പോളില്‍ ചലനങ്ങള്‍ സ്രുഷ്ഠിച്ചത്, ഒരു സുപ്രഭാതത്തില്‍ പോള്‍ പ്രഖ്യാപനം നടത്തി. ക്യന്റ്റീനിലെ ദുരവസ്ഥ പരിഹരിക്കുന്നതു വരെ താന്‍ നിരാഹാരത്തില്‍ ആയിരിക്കും എന്ന്. പിറ്റേന്ന് രാവിലെ എല്ലാവരും ഹ്ര്യദയഭേദകമായ കാഴ്ച കണ്ടു, തോളില്‍ ഒരു നാറിയ സഞ്ചിയും, കക്ഷത്തില്‍ ഒരു ചുരുട്ടിയ പഴമ്പായുമായി പോള്‍ കലാലയത്തിന്റെ പടികള്‍ ചവിട്ടുന്നതു. നിര്‍ഭാഗ്യവശാല്‍, പോളിനു തന്റെ നിരാഹാരം തുടങ്ങാന്‍ കഴിഞ്ഞില്ല. അതിനു മുന്‍പ് തന്നെ പ്രിന്‍സിപ്പാള്‍ ഇടപെട്ട് സത്വരനടപടി എടുക്കും എന്ന് വഗ്ദാനം ചെയ്തു.[അവിടെയും പോളിനു ബലമായത് പോളിന്റെ ശരീരഭംഗി തന്നെ] ആങ്ങിനെ ഒരു പട്ടിണിമരണത്തില്‍ നിന്നും പോള്‍ രക്ഷപെടുകയായിരുന്നു.


അതിരുകടന്ന വായനയും, അറിവില്‍കവിഞ്ഞ ആത്മവിശ്വാസവും പോളിനെ പലപ്പോഴും കുഴിയില്‍ ചാടിച്ചിട്ടുണ്ട്. അറിവ് അഥവാ വിവരം അഥവാ ആശയങ്ങള്‍ മസ്തിഷ്കത്തിനുള്ളില്‍ വല്ലാത്ത ഒരു വീര്‍പ്പുമുട്ടല്‍ സ്രുഷ്ടിക്കുബോള്‍ പോള്‍ പലപ്പോഴും തരുണീമണികള്‍ക്കു മുന്നില്‍ സ്വയം അവതരിക്കാറുണ്ട്. ബൌധികമായ ഞ്യാനം പെണ്‍കിടാങ്ങള്‍ക്കാണ് അധികവും കിട്ടേണ്ടത് എന്നാണ് പോള്‍ അതിനു പറയുന്ന കാരണം. നല്ല ഉദ്ദേശ്ശ്യത്തോടെ ചെയ്യുന്നതാണെങ്കിലും പലപ്പോഴും പഞ്ചസാരച്ചാക്കുകളുമായി പെണ്‍കിടാങ്ങളുടെ അടുത്ത് ചെന്നിരുന്ന പലരുടെയും കണ്ണില്‍ പോള്‍ ഒരു കരടായി മാറിക്കൊണ്ടിരുന്നു. അസംഖ്യം താക്കീതുകള്‍, കത്തിന്റെയും വക്കുകളുടെയും രൂപത്തില്‍ പോളിനെ തേടിയെത്തി. ഓഷോ രജനീഷിനെ പെണ്‍കിടാങ്ങള്‍ക്ക് പരിചയപ്പെടുത്തിയതോടെ ചരിത്രത്തിലദ്യമായി പോളിന്റ്റെ ശരീരത്തില്‍ പൂഴിമണ്ണ് വീഴാനിടയായി. സംഭവത്തെക്കുറിച്ച് പോള്‍ തന്നെ പറയുന്നത് ഇങ്ങനെ. “ രാ‍ക്ഷസന്‍ എന്നെ വലിച്ചിഴച്ചു. എന്റെ കുപ്പായം കശ്മലന്‍ വലിച്ച് കീറി. എന്നെ അവന്‍ ആഞ്ഞടിച്ചു... സംസ്കാ‍രമുള്ളവന്‍ അതു ചെയ്യുമോ?”.. കുപ്പാ‍യം കീറിയതു നന്നയെന്ന് എനിക്കും തോന്നി. അങ്ങിനെയെങ്കിലും ഗന്ധത്തിന് ഒരു ശമനം വരുമല്ലോ. “എനിക്കതില്‍ ഒട്ടും തന്നെ സങ്കടം തോന്നിയില്ലപോള്‍ തുടര്‍ന്നു. “അവന്‍ എന്റെ തൂലിക തട്ടിയെടുത്ത് നിലത്തിട്ടു. എന്നിട്ട് അവന്‍ അതില്‍ ചവിട്ടി. അത് പൊട്ടി മഷി നാലുപാടും ചീറ്റി, അതു വരച്ച ചിത്രം എന്താണെന്ന് ഗോപന് പറയാന്‍ കഴിയുമോ?” കുഴപ്പമായോ, ഇതിപ്പോള്‍ എന്നോടാണല്ലോ ദൈവമേ ചോദ്യം, ഞാന്‍ ഒന്നു പരുങ്ങി. പോള്‍ എന്റെ മുഖത്തുതന്നെ കണ്ണെടുക്കാതെ നോക്കുകയായിരുന്നു, ഒരിക്കലും എനിക്കു ഉത്തരം നല്‍കാന്‍ പറ്റാത്ത ഒരു ചോദ്യം എറിഞ്ഞ് തന്നിട്ടുണ്ടല്ലോ. ഒരു മിനിറ്റ് കഴിഞ്ഞ് കാണുമാരിക്കും, പോള്‍ തുടര്‍ന്നുഒരു പക്ഷേ എന്റെ മാസ്റ്റെര്‍പ്പീ‍സ് മഷിത്തുള്ളികളില്ലൂടെ ആയിരിക്കാം ജന്മം കൊള്ളേണ്ടിയിരുന്നത്ഭാഗ്യം, രക്ഷപെട്ടു എന്നു ഞാന്‍ മനസ്സില്‍ പറഞ്ഞു. പിന്നീട് എന്തുകൊണ്ടോ പോള്‍ ബൌധിക ഉപദേശങ്ങളില്‍ നിന്നും സ്വയം പിന്വാങ്ങിയതായി എനിക്കു മനസ്സിലാക്കാന്‍ കഴിഞ്ഞു. ഇടയ്ക്കെപ്പോഴോ ആരോ പറഞ്ഞ് കേട്ടതോര്‍ക്കുന്നുഗാന്ധിജയന്തി ദിനത്തില്‍ ഞങ്ങള്‍ പോളിനെ കുളിപ്പിക്കാന്‍ തീരുമാനിച്ചുഅങ്ങിനെ ഒരിക്കലും സംഭവിക്കില്ല എന്നതു എല്ലാവര്‍ക്കും അറിയാവുന്ന ഒരു കാര്യവുമായിരുന്നു.

പോളിനെ കുറിച്ച് ഒരുപാട് എഴുതാനുണ്ടെങ്കിലും പെട്ടന്ന് മനസ്സില്‍ ഓടിയെത്തുന്നതു ഇതൊക്കെയാണ്. അവസാനമായി ഞാന്‍ പോളിനെ കണ്ടത് കഴിഞ്ഞ ജനുവരിയിലാണ്. അന്നത്തെ പോളില്‍ നിന്നും ഇന്നതെ അദ്ധ്യാപകനിലേക്ക് പോള്‍ ഒരുപാട് വളര്‍ന്നതായി എനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞു. പക്ഷേ തിരക്കുകള്‍ക്കിടയിലും സാഹിത്യത്തിനും, സാമൂഹ്യ സേവനത്തിനും തന്റെ സമയത്തിന്റെ നല്ല ഒരു ഭാഗം നീക്കിവക്കാന്‍ പോള്‍ ഇന്നും ശ്രദ്ധിക്കുന്നുണ്ട് എന്നറിഞ്ഞപ്പോള്‍ എന്റെ ഹ്രുദയത്തില്‍ വ്യക്തിയോടുള്ള ബഹുമാനം ഇരട്ടിക്കുകയായിരുന്നു.


*****
കഥക്ക് കല്പനയുടെ പരിവേഷം കുറച്ചധികം ഉള്ളതിനാല്‍, ചിലപ്പോള്‍ സംഭവങ്ങള്‍ വളച്ചൊടിക്കപ്പെട്ടേക്കാം. എഴുത്തുകാരന്‍ ക്ഷമാപണം നടത്തിയിരിക്കുന്നു. ജീവിച്ചിരിക്കുന്നവരുമായി കഥക്ക് യാതൊരു ബന്ധവുമില്ല, അഥവാ അങ്ങിനെ തോന്നിയാല്‍, തോന്നല്‍ അങ്ങ് നിര്‍ത്തിയാല്‍ മതി.

Sunday, August 27, 2006

ആയകാല സ്മരണകള്‍ - ഭാഗം 1, ഡമ്മി

വിദ്യഭ്യാസകാലഘട്ടത്തില്‍ എന്നും ഞാന്‍ ഓര്‍ക്കുന്നതു എന്റെ എം. എസ്. സി. കാലമാണ്. ദക്ഷിണ ഭാരതത്തിലെ ആദ്യത്തെ കലാലയത്തില്‍ ഒരു മൂന്നു മാസം പഠിക്കാന്‍ എനിക്കു ഭാഗ്യം സിദ്ധിച്ചിരുന്നു. അക്കാലത്ത് എന്റെ ജീവിതത്തിലുണ്ടായ മറക്കാനാവാത്ത ഒരു സംഭവമാണ് കഥക്ക് ആധാരം. ജീവിത പന്ഥാവിലെ ഭൂരിഭാഗവും ഒരു പുസ്തകപ്പുഴു ആയി ജീവിക്കുന്നതില്‍ ഒരു തെറ്റും ഇല്ലെന്നു ഞാന്‍ എന്നെ വിശ്വസിപ്പിച്ച കാലമായിരുന്നു അത്. അങ്ങിനെ ഞാന്‍, എന്റെ ലോകം, സ്വന്തം പ്രശ്നങള്‍ എന്നതിലൊക്കെ ഒതുങ്ങി ജീവിച്ചിരുന്ന സമയം. അന്ന് കഥാനായകനായിരുന്ന ഈയുള്ളവന്‍ താമസിച്ചിരുന്നതു കലാലയത്തിലെ തന്നെ ഒരു ഹോസ്റ്റലില്‍ ആയിരുന്നു. ഹോസ്റ്റെല്‍ എന്നു വെറുതേ പറയാതെ ഒരു രണ്ടു വാ‍ചകം കൂടി ചേര്‍ത്തേക്കാം. മാര്‍ത്താണ്ഡവര്‍മ്മയുടെ കൊട്ടാര സദ്രുശ്യമായ ആഡംബരങ്ങള്‍ ഒന്നും ഇല്ലെങ്കിലും കെട്ടിടത്തിനു കൊട്ടാരമോളം തന്നെ പഴക്കം ഉണ്ടായിരുന്നു. തിരിഞ്ഞും മറിഞ്ഞും കിടന്നു നിദ്രയുടെ ഭംഗി ആസ്വദിക്കുബോള്‍കിരൂ..കിരൂഎന്നു ശബ്ദം ഉണ്ടാക്കുന്ന കിടക്കയും, അര്‍ഥരാത്രിയില്‍ ചിലങ്ക ധരിച്ച് ന്രുത്തം ചെയ്യുന്ന നാഗവല്ലിയെപ്പോലെ ഉത്തരത്തില്‍ ഓടിക്കളിക്കുന്ന എലികളും, നിങ്ങളെക്കാള്‍ കൂടുതല്‍ ഇവിടെ അവകാശം ഞങ്ങള്‍ക്കാണെന്ന ഭാവത്തില്‍ കുളിമുറിയുടെ ചുവരുകളില്‍ പറ്റിപ്പിടിച്ചിരിക്കുന്ന അട്ടകളും ഒച്ചുകളും, കാവിലെ പൂരം കാണാന്‍ പോകുകയാണെന്ന വ്യാജേന അതു വഴി വല്ലപ്പോഴും ഇഴഞ്ഞു നീങ്ങുന്ന പാവം പാമ്പുകളും ഒക്കെ ഉണ്ടായിരുന്ന ഒരു കൊച്ചു കൊട്ടാരമായിരുന്നു അവിടം.
അങ്ങിനെ എല്ലാം അതിന്റെ മുറക്ക് പോകുന്നു എന്നു സങ്കല്പിച്ച് കഴിഞ്ഞുകൂടുംബോഴാണ് കലാലയത്തില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ആരു മത്സരിച്ചാലും എനിക്കു പുല്ലാണെന്ന മട്ടില്‍ ഞാനും കഴിഞ്ഞു. എന്നാലും വരാനുള്ളതു വഴിയില്‍ തങ്ങില്ല എന്ന് പണ്ടാരോ പറഞ്ഞത് നേരാണെന്ന് മനസ്സിലാക്കാന്‍ അധിക നാള്‍ വേണ്ടിവന്നില്ല. രണ്ടു പ്രമുഖ പാര്‍ട്ടിക്കാരാന്ണു ചെയര്‍മാന്‍ സ്ഥാനത്തേക്ക് മത്സരിക്കുന്നത്, രണ്ടുപേരും പ്രബലര്‍, ജനസമ്മതര്‍. ഇതില്‍ ഒരു സ്ഥാനാര്‍ത്ഥി താമസിച്ചിരുന്നതു ഞങ്ങളുടെ ഹോസ്റ്റലില്‍ തന്നെ ആയിരുന്നു. ചൂടുപിടിച്ച തിരഞ്ഞെടുപ്പു ചര്‍ച്ചക്കിടയിലാണു അദ്ദെഹം ഒരു കാര്യം കണ്ടുപിടിച്ചത്. എന്റെ പേരും എതിര്‍ സ്ഥാനാര്‍ത്ഥിയുടെ പേരും ഒന്നാണെന്ന്, മാത്രമല്ല അക്ഷരമാലാക്രമത്തില്‍ ഇട്ടാല്‍ എന്റെ പേരു അവന്റെ പേരിനു മുന്നില്‍ വരുമത്രേ. അങ്ങിനെ തിരഞ്ഞെടുപ്പില്‍ ഒരു ഡമ്മി സ്ഥാനാര്‍ത്ഥിയാകാന്‍ അദ്ദേഹം എന്നെ സ്നേഹപൂര്‍വ്വം നിര്‍ബധിച്ചു. മനുഷ്യനോടുള്ള സ്നേഹം കൊണ്ടോ അതോ ആദ്യമായി തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അവസരം ലഭിച്ചതിന്റെ ആഹ്ലാദം കൊണ്ടോ എന്ന് എനിക്കറിയില്ല, ഏതോ ഒരു ദുര്‍ബല നിമിഷത്തില്‍ ഞാന്‍ സമ്മതം മൂളി. പിറ്റേദിവസം തന്നെ രഹസ്യമായി നാമനിര്‍ദ്ദേശപ്പത്രികയും സമര്‍പ്പിച്ചു. അങ്ങിനെ അവസാനം ഞാനും ഒരു സ്ഥാ`നാര്‍ത്തിആയി മാറി.
പിറ്റേന്ന് ഇതൊന്നും വലിയ കര്യമാക്കാതെ ഞാന്‍ കലാലയത്തിലേക്ക് പോയി. പലരും എന്നെ മിഴിച്ച് നോക്കുന്നുണ്ടായിരുന്നു. ആരൊക്കെയോ അടക്കം പറയുന്നത് കേട്ടു പോകുന്ന തെണ്ടിയാണ് നമ്മുടെ ഗോപന്‍ ചേട്ടന് ഡമ്മി കൊടുത്തത്”. പക്ഷേ ഞാന്‍ അങ്ങിനെ ഒന്നും ചിന്തിച്ചിരുന്നില്ല, എന്റെ നിഷ്കളങ്കത ആരും ഒട്ടു മനസ്സിലക്കിയതും ഇല്ല. ഏന്തൊക്കെയായാലും അതിലും വലുതെന്തോ എന്നെ കാത്ത് കിടപ്പുണ്ടായിരുന്നിരിക്കാം.
ക്ലാസ്സില്‍ ചെന്നു സീറ്റില്‍ ഇരിക്കുബോഴും ആരൊക്കെയോ അടക്കം പറയുന്നതു കേള്‍ക്കാമായിരുന്നു. അദ്ധ്യാപകന്‍ ഒരു തന്മാത്രയെ തിരിച്ചും മറിച്ചും കാണിക്കുന്നു, കുട്ടികള്‍ അതു കണ്ട് എന്തൊക്കെയോ കുത്തിക്കുറിക്കുന്നു, എന്റെ മനസ്സ് അവിടെ എങ്ങും ആയിരുന്നില്ല. ആല്പസമയം കഴിഞ്ഞപ്പോള്‍ എന്റെ പേരുള്ള സ്ഥനാര്‍ത്ഥി എന്നെ കാണാന്‍ വന്നു. നാമനിര്‍ദ്ദേശ പത്രിക പിന്വലിക്കണമെന്നും, തിരഞ്ഞെടുപ്പ് തനിക്കു അത്രക്കും പ്രധാനപ്പെട്ടതാണെന്നും പറഞ്ഞു. ചെയ്തതു വളരെ മോശമായിപ്പോയി എന്നു എനിക്കും തോന്നി. കുറച്ച് കഴിഞ്ഞപ്പോള്‍ രണ്ടാം പര്‍ട്ടിക്കാര്‍ വന്ന് എന്തു തന്നെ സംഭവിച്ചാലും ഇളകരുത് എന്നും ഞങ്ങള്‍ കൂടെ ഉണ്ട് എന്നും പറഞ്ഞു. ആങ്ങിനെ ചെക്കുത്താനും കടലിനും ഇടയിലായി എന്റെ അവസ്ഥ. ഏന്റെ അവസ്ഥ മനസ്സിലാക്കിയതുകൊണ്ടാകണം എന്റെ പേരുള്ള സ്ഥാനാര്‍ത്ഥി എന്നോട് പറഞ്ഞുപ്രചരണത്തില്‍ ഞാന്‍ പലതും പറഞ്ഞേക്കാം, ഒന്നും വിചാരിക്കരുത്, എനിക്ക് ജയിച്ചേ പറ്റൂ”. ഓരു ഡമ്മിയുടെ അവസ്ഥകള്‍ അന്നാണ് ഞാന്‍ അറിയാന്‍ ശ്രമിച്ചത്. ചിന്തിക്കാതെ എടുത്ത് ചാടിയതിന്റെ ഫലം. അക്കാലത്ത് ഇറങ്ങിയ ഒരു പോസ്റ്ററിന്റെ അടിയില്‍ ഇങ്ങനെ എഴുതിയിരുന്നത് ചുവന്ന അക്ഷരത്തില്‍ അടിവര ഇട്ട് എന്റെ ഒരു സുഹ്രുത്ത് എനിക്കു തന്നത് ഞാന്‍ ഓര്‍ക്കുന്നുപോരാട്ടത്തിലെ ശിഖണ്ടികളെ തിരിച്ചറിയുക”. തിരഞ്ഞെടുപ്പിനു ദിവസങ്ങള്‍ക്ക് മുന്‍പേ ഞാന്‍ കലാലയത്തില്‍ നിന്നും വീട്ടിലേക്ക് ഒളിച്ചോടി. തിരഞ്ഞെടുപ്പ് കഴിഞ്ഞ് എല്ലാം ഒന്നു തണുത്തിട്ടാണ് ഞാന്‍ പിന്നെ മടങ്ങിയത്. വരുന്ന വഴിയില്‍ ഞാന്‍ ആകാംഷയോടെ പോസ്റ്ററുകള്‍ നോക്കിയിരുന്നു, ആരാണ് ജയിച്ചത് എന്ന് അറിയാന്‍. ഹോസ്റ്റലില്‍ എത്തിയപ്പോഴാണ് വിവരം ഞാന്‍ അറിഞ്ഞത് ഞാന്‍ ഡമ്മി കൊടുത്ത ആള്‍ വന്‍ ഭൂരിപക്ഷതോടെ ജയിച്ചു.

കുറച്ച് നാള്‍ക്കു ശേഷം എന്നെ കണ്ടപ്പോള്‍ ഓടി വന്ന് അദ്ദേഹം എനിക്കു കയ്യ് തന്നു. “സുഹ്രുത്തേ, താങ്കള്‍ ഇല്ലായിരുന്നെങ്കില്‍ ഞാന്‍ ഇത്രയും ഭൂരിപക്ഷത്തില്‍ ജയിക്കില്ലായിരുന്നു. നന്നി, തിരഞ്ഞെടുപ്പില്‍ എനിക്കു താങ്കളെ കുറിച്ച് പലതും പറയേണ്ടിവന്നു. ക്ഷമിക്കണം. ഒക്കെ അതിന്റെ ഒരു സ്പിരിറ്റില്‍ എടുത്താല്‍ മതി”. എന്നിരുന്നാലും എന്റെ പിന്നീടുള്ള് കലാലയ ജീവിതത്തിനെ അതു ബാധിച്ചിരുന്നു, എന്റെ മനസ്സിലെ കുറ്റബോധം. ഭാഗ്യവശാല്‍ അധികം താമസിയാതെ എനിക്ക് മറ്റൊരു സ്ഥലത്ത് എം. എസ്. സി. ക്ക് അട്മിഷന്‍ കിട്ടുകയും ഞാന്‍ അങ്ങോട്ട് ചേക്കേറുകയും ചെയ്തു. ഇന്ന് തിരിഞ്ഞ് നോക്കുബോള്‍ ഇതൊക്കെ ഒരു തമാശയായി എനിക്കു തോന്നുന്നുണ്ടെങ്കിലും, അന്നു ഞാന്‍ അനുഭവിച്ച് മാനസികാസ്വാസ്ഥ്യത്തിന് കയ്യും കണക്കും ഇല്ല. എന്തൊക്കെയായാലും, ആ‍ സംഭവം എന്റെ ജീവിതത്തിലേക്കുള്ള ഒരു നല്ല പാഠമായി ഞാന്‍ ഇന്നും സൂക്ഷിക്കുന്നു.