ആയകാല സ്മരണകള്‍ ഭാഗം - 2, മൂന്നു വര്‍ഷങ്ങള്‍ക്ക് മുന്‍പ്
അപ്പോള്‍ നേരത്തേ പറഞ്ഞ് നിര്‍ത്തിയ ഇടത്തുനിന്നും ഒരു മൂന്ന് വര്‍ഷങ്ങള്‍ പിന്നോട്ടു നിങ്ങളെ ഞാന്‍ കൊണ്ട് പോകുന്നു, ഒരു പ്രധാന വ്യക്തിയെ പരിചയപ്പെടുത്താന്‍. കാലം കുറച്ച് പിന്നോക്കം പോകുബോള്‍ കഥാനായകന്‍ ആയ എനിക്കും കുറച്ച് മാറ്റമൊക്കെ വേണമല്ലോ, ഒരു ബിരുദ വിദ്യര്‍ത്ഥിയുടെ കുപ്പായമിടീച്ച്, കഥകളിയുടെ ജന്മദേശത്തുള്ള ഒരു ക്ര്യസ്ത്യന്‍ കലാലയത്തില്‍ തല്‍ക്കാലം കുടിയിരുത്താം. അവിടെ വച്ചാണ് ഞാന്‍ അവനെ ആദ്യമായി കാണുന്നത്. പോള്‍, പേരിനോട് നീതിപുലര്‍ത്തുന്ന രൂപം. ഒരു പച്ച ഈര്‍ക്കില്‍ ഖദര്‍ ചുറ്റി മുറ്റത്ത് കുത്തിനിര്‍ത്തിയാല്‍ എന്ത് കിട്ടുമോ അതാണ് പോളിന്റെ ശരീരശാസ്ത്രം. “പൊക്കമില്ലായ്മയാണെന്റെ പൊക്കം” എന്ന് പണ്ട് കുഞ്ഞുണ്ണിമാഷ് പാടിയതുപോലെ, “ശക്തിയില്ലായ്മയാണെന്റെ ശക്തി” എന്നു വിളിച്ചറിയിക്കുന്നതായിരുന്നു പോളിന്റെ ശരീരപ്രക്രുതി. തികഞ്ഞ ഒരു ഗാന്ധിയനാണ് എന്ന് സ്വയം അവകാശപ്പെടുന്ന വ്യക്തിയാണ് പോള്‍. തിരക്കേറിയ കവലകളിലും, ബസ്റ്റാന്റ്റിലും, സമരപ്പന്തലിലും പോളിനെ കണ്ടെത്താന്‍ കഴിയും. ഏഴു താടിരോമങ്ങള്‍ ആണ് പോളിന്റെ പ്രധാന ആകര്‍ഷണം. അവ ഏഴും ഏഴു ഭൂഖണ്ഡങ്ങളാണെന്നാണ് പോള്‍ അവകാശപ്പെടുന്നത്. കടുത്ത അമേരിക്കന്‍ വിരോധിയായതുകൊണ്ട്, ഒരു സുപ്രഭാതത്തില്‍ പോള്‍ തന്റെ ഏഴാമത്തെ രോമം പിഴുതെറിഞ്ഞു. ഇപ്പോള്‍ അവിടെ വെറും ആറ് ലോല രോമങ്ങള്‍ മാത്രം.
മദ്യപാനം, പുകവലി തുടങ്ങിയ ദുശ്ശീലങ്ങളൊന്നും പോളിനെ തൊട്ടുതീണ്ടിയിട്ടില്ല, പക്ഷേ ‘സാമൂഹ്യസേവനം’ എന്ന വലിയ ഒരു ബലഹീനത പോളിന് ഉണ്ട്. തെറ്റായി എന്തു തന്നെ സമൂഹത്തില്‍ കണ്ടാലും പോള്‍ പ്രതികരിക്കും. ഇതുകാരണം പലപ്പോഴും ആ ലോല മേനിയില്‍ ദണ്ഡനോത്സവത്തിന് കൊടിയേറ്റം നടന്നിട്ടുണ്ടെങ്കിലും, നേരത്തേ പറഞ്ഞ ‘ശ്ക്തിയില്ലയ്മ’ കാരണം പലപ്പോഴും അതു ഭാവിയിലേക്കുള്ള ഒരു ജപ്തി നോട്ടീസ്സ് ആകാറാണ് പതിവ്. കലാലയത്തിലെ ക്യാന്റ്റീനിന്റെ ദുരവസ്ഥ വളരെപ്പെട്ടന്നാണ് പോളില്‍ ചലനങ്ങള്‍ സ്രുഷ്ഠിച്ചത്, ഒരു സുപ്രഭാതത്തില്‍ പോള്‍ ആ പ്രഖ്യാപനം നടത്തി. ക്യന്റ്റീനിലെ ദുരവസ്ഥ പരിഹരിക്കുന്നതു വരെ താന്‍ നിരാഹാരത്തില്‍ ആയിരിക്കും എന്ന്. പിറ്റേന്ന് രാവിലെ എല്ലാവരും ആ ഹ്ര്യദയഭേദകമായ കാഴ്ച കണ്ടു, തോളില്‍ ഒരു നാറിയ സഞ്ചിയും, കക്ഷത്തില്‍ ഒരു ചുരുട്ടിയ പഴമ്പായുമായി പോള്‍ കലാലയത്തിന്റെ പടികള്‍ ചവിട്ടുന്നതു. നിര്‍ഭാഗ്യവശാല്‍, പോളിനു തന്റെ നിരാഹാരം തുടങ്ങാന്‍ കഴിഞ്ഞില്ല. അതിനു മുന്‍പ് തന്നെ പ്രിന്‍സിപ്പാള്‍ ഇടപെട്ട് സത്വരനടപടി എടുക്കും എന്ന് വഗ്ദാനം ചെയ്തു.[അവിടെയും പോളിനു ബലമായത് പോളിന്റെ ശരീരഭംഗി തന്നെ] ആങ്ങിനെ ഒരു പട്ടിണിമരണത്തില്‍ നിന്നും പോള്‍ രക്ഷപെടുകയായിരുന്നു.
അതിരുകടന്ന വായനയും, അറിവില്‍കവിഞ്ഞ ആത്മവിശ്വാസവും പോളിനെ പലപ്പോഴും കുഴിയില്‍ ചാടിച്ചിട്ടുണ്ട്. അറിവ് അഥവാ വിവരം അഥവാ ആശയങ്ങള്‍ മസ്തിഷ്കത്തിനുള്ളില്‍ വല്ലാത്ത ഒരു വീര്‍പ്പുമുട്ടല്‍ സ്രുഷ്ടിക്കുബോള്‍ പോള്‍ പലപ്പോഴും തരുണീമണികള്‍ക്കു മുന്നില്‍ സ്വയം അവതരിക്കാറുണ്ട്. ബൌധികമായ ഞ്യാനം പെണ്‍കിടാങ്ങള്‍ക്കാണ് അധികവും കിട്ടേണ്ടത് എന്നാണ് പോള്‍ അതിനു പറയുന്ന കാരണം. നല്ല ഉദ്ദേശ്ശ്യത്തോടെ ചെയ്യുന്നതാണെങ്കിലും പലപ്പോഴും പഞ്ചസാരച്ചാക്കുകളുമായി പെണ്‍കിടാങ്ങളുടെ അടുത്ത് ചെന്നിരുന്ന പലരുടെയും കണ്ണില്‍ പോള്‍ ഒരു കരടായി മാറിക്കൊണ്ടിരുന്നു. അസംഖ്യം താക്കീതുകള്‍, കത്തിന്റെയും വക്കുകളുടെയും രൂപത്തില്‍ പോളിനെ തേടിയെത്തി. ഓഷോ രജനീഷിനെ പെണ്‍കിടാങ്ങള്‍ക്ക് പരിചയപ്പെടുത്തിയതോടെ ചരിത്രത്തിലദ്യമായി പോളിന്റ്റെ ശരീരത്തില്‍ പൂഴിമണ്ണ് വീഴാനിടയായി. ആ സംഭവത്തെക്കുറിച്ച് പോള്‍ തന്നെ പറയുന്നത് ഇങ്ങനെ. “ആ രാക്ഷസന്‍ എന്നെ വലിച്ചിഴച്ചു. എന്റെ കുപ്പായം ആ കശ്മലന്‍ വലിച്ച് കീറി. എന്നെ അവന്‍ ആഞ്ഞടിച്ചു... സംസ്കാരമുള്ളവന്‍ അതു ചെയ്യുമോ?”.. കുപ്പായം കീറിയതു നന്നയെന്ന് എനിക്കും തോന്നി. അങ്ങിനെയെങ്കിലും ആ ഗന്ധത്തിന് ഒരു ശമനം വരുമല്ലോ. “എനിക്കതില്‍ ഒട്ടും തന്നെ സങ്കടം തോന്നിയില്ല” പോള്‍ തുടര്‍ന്നു. “അവന്‍ എന്റെ തൂലിക തട്ടിയെടുത്ത് നിലത്തിട്ടു. എന്നിട്ട് അവന്‍ അതില്‍ ചവിട്ടി. അത് പൊട്ടി മഷി നാലുപാടും ചീറ്റി, അതു വരച്ച ചിത്രം എന്താണെന്ന് ഗോപന് പറയാന്‍ കഴിയുമോ?” കുഴപ്പമായോ, ഇതിപ്പോള്‍ എന്നോടാണല്ലോ ദൈവമേ ചോദ്യം, ഞാന്‍ ഒന്നു പരുങ്ങി. പോള്‍ എന്റെ മുഖത്തുതന്നെ കണ്ണെടുക്കാതെ നോക്കുകയായിരുന്നു, ഒരിക്കലും എനിക്കു ഉത്തരം നല്‍കാന്‍ പറ്റാത്ത ഒരു ചോദ്യം എറിഞ്ഞ് തന്നിട്ടുണ്ടല്ലോ. ഒരു മിനിറ്റ് കഴിഞ്ഞ് കാണുമാരിക്കും, പോള്‍ തുടര്‍ന്നു “ഒരു പക്ഷേ എന്റെ മാസ്റ്റെര്‍പ്പീസ് ആ മഷിത്തുള്ളികളില്ലൂടെ ആയിരിക്കാം ജന്മം കൊള്ളേണ്ടിയിരുന്നത്” ഭാഗ്യം, രക്ഷപെട്ടു എന്നു ഞാന്‍ മനസ്സില്‍ പറഞ്ഞു. പിന്നീട് എന്തുകൊണ്ടോ പോള്‍ ആ ബൌധിക ഉപദേശങ്ങളില്‍ നിന്നും സ്വയം പിന്വാങ്ങിയതായി എനിക്കു മനസ്സിലാക്കാന്‍ കഴിഞ്ഞു. ഇടയ്ക്കെപ്പോഴോ ആരോ പറഞ്ഞ് കേട്ടതോര്‍ക്കുന്നു “ഗാന്ധിജയന്തി ദിനത്തില്‍ ഞങ്ങള്‍ പോളിനെ കുളിപ്പിക്കാന്‍ തീരുമാനിച്ചു” അങ്ങിനെ ഒരിക്കലും സംഭവിക്കില്ല എന്നതു എല്ലാവര്‍ക്കും അറിയാവുന്ന ഒരു കാര്യവുമായിരുന്നു.
പോളിനെ കുറിച്ച് ഒരുപാട് എഴുതാനുണ്ടെങ്കിലും പെട്ടന്ന് മനസ്സില്‍ ഓടിയെത്തുന്നതു ഇതൊക്കെയാണ്. അവസാനമായി ഞാന്‍ പോളിനെ കണ്ടത് കഴിഞ്ഞ ജനുവരിയിലാണ്. അന്നത്തെ പോളില്‍ നിന്നും ഇന്നതെ അദ്ധ്യാപകനിലേക്ക് പോള്‍ ഒരുപാട് വളര്‍ന്നതായി എനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞു. പക്ഷേ തിരക്കുകള്‍ക്കിടയിലും സാഹിത്യത്തിനും, സാമൂഹ്യ സേവനത്തിനും തന്റെ സമയത്തിന്റെ നല്ല ഒരു ഭാഗം നീക്കിവക്കാന്‍ പോള്‍ ഇന്നും ശ്രദ്ധിക്കുന്നുണ്ട് എന്നറിഞ്ഞപ്പോള്‍ എന്റെ ഹ്രുദയത്തില്‍ ആ വ്യക്തിയോടുള്ള ബഹുമാനം ഇരട്ടിക്കുകയായിരുന്നു.
*****
ഈ കഥക്ക് കല്പനയുടെ പരിവേഷം കുറച്ചധികം ഉള്ളതിനാല്‍, ചിലപ്പോള്‍ സംഭവങ്ങള്‍ വളച്ചൊടിക്കപ്പെട്ടേക്കാം. എഴുത്തുകാരന്‍ ക്ഷമാപണം നടത്തിയിരിക്കുന്നു. ജീവിച്ചിരിക്കുന്നവരുമായി ഈ കഥക്ക് യാതൊരു ബന്ധവുമില്ല, അഥവാ അങ്ങിനെ തോന്നിയാല്‍, ആ തോന്നല്‍ അങ്ങ് നിര്‍ത്തിയാല്‍ മതി.